Tuesday, September 26, 2017

കൂട്ട് കെട്ട്

വെള്ളമടിച്ചു
ദേഹത്ത് വീണ
കൂട്ടുക്കാരനെ
ഉയർത്താൻ ശ്രമിച്ചപ്പോഴാണു
യെനിക്കൊരു കാര്യം
മനസ്സിലായത്
നല്ല സുഹൃത്തുക്കളെന്നും
ഒരു ഭാരമാണന്നു...!



നേര് പറ

ഇസ്‌ലാം
ക്രിസ്ത്യൻ
ബുദ്ധരങ്ങനെ
എത്ര യെത്രയോ മതങ്ങൾ
നേര് പറ
എന്നെ കൊല്ലണമെന്നു
നിന്നോടാരാ പറഞ്ഞത്...?


സമയം

മൂന്നു തുണിയിലൊതുങ്ങി
ദൈവത്തിന്റെ വീട്ടിൽ
എല്ലാ തിരക്കുംകഴിഞ്ഞു
മണ്ണിലേക്കൊരുങ്ങി നിൽക്കുന്ന
പരേതന്റെ
മരണാനന്തര നമസ്കാരം
അത്രേയും ചെറുതാക്കി
സമയലാഭം നൽകിയത് വെറുതെയല്ല
ദൈവത്തിനറിയാം
ജീവനുള്ളവർ മരിച്ചവരെ പോലെയല്ല
അവരെന്നും സമർഥരാണ്
സമയ നഷ്ടങ്ങളുടെ കണക്കു പറയാൻ..!

ഒരു കർഷകൻ

ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.
"കല്ല്യാണ്യാ...കല്യാണ്ണ്യയ്യേ...ഞാൻ കണ്ടടീയേ..പത്ത് പറ കണ്ടത്തിൽ നെല്ല് വിതച്ചു, പത്തു പറ നെല്ല് കൊയ്യുന്നത്".
ഓ... ഏന്റെ പമ്പർന്നോനേ... യിന്നാള് കണ്ട ഇരുപതു പറയിൽ ഇനിയും ഒരുപാട് മിച്ചമുണ്ട് പത്തായത്തിൽ.അത് തീർന്നിട്ടു പോരായിരുന്നോ ഈ പത്തുപറ.
എന്റെ "നെഞ്ചിൽ നിറയെ തീയാ".
പിന്നെ അയാൾ ഒന്നും മിണ്ടിയില്ല.അവളുടെ നെഞ്ചിൽ നിന്ന് തീ കൊളുത്തി അയാൾ സ്വയം ജീവനൊടുക്കി!

മതിൽ

നോക്കു എന്റെ
അയൽക്കാരാ
കൊടിയില്ലാത്തൊരു രാജ്യം തീർത്ത്
മണ്ണിൽ നാം വളർത്തിയ
മതിലുകൾ!

ഓർത്തു വെക്കാൻ!

ഓർത്തു വെക്കണം
പുഴയുടെ പേര് എന്നും.
ഒരു നാൾ
വെള്ളമൊന്നു കാണാൻ
വറ്റിയ പുഴ വഴി
കടലിനെ തേടി പോകേണ്ടി വരും!



ഹാ!

നാണമില്ലാത്ത മനുഷ്യാ
ചോദിച്ചു നോക്കൂ
മരങ്ങളോട്
അവ പറഞ്ഞു തരും
ചൂടിൽ നിന്ന്
മഴയുണ്ടാക്കുന്ന വിദ്യാ !



സ്വരക്ഷ

സ്വരക്ഷക്ക്
ഒരു ബോംബോ,
ഒരു തോക്കോ,
ഒരു വാളെങ്കിലും
കരുതി വെക്കൂ പെണ്ണെ..
നിലവിളി ഒരു ആയുധമല്ല
മനുഷ്യരിപ്പോൾ തത്സമയം കണ്ടു കൊണ്ടിരിക്കുന്ന
വെറും കാഴ്ചകാരാണ്!

തുടരും....

എരിയുന്ന നെരിപ്പോടിലെ കനലുകൾക്കും അണക്കാനാവാത്ത തണുപ്പുള്ള രാത്രി.
റോമി വിവേകിനെ അടുത്തേക്ക് വിളിച്ചു.
അയാൾ അടുത്തെത്തിയപ്പോഴേക്കും
അവൾ ടി ഷർട്ട് ഊരിയിരുന്നു.
തുടരും....
"തുടരും" യെന്നത് ഒരു വെറും വാക്കല്ല !
നിങ്ങൾ തന്നെ നോക്കൂ
തുടരും എന്ന ഒരറ്റ വാക്കില്ലായിരുന്നെങ്കിൽ ഈ കഥ യെത്ര ബോറായേനേ...

ഹൊ!

ഹോ!
യെത്ര മൗനമായിട്ടാണ് 
മരിച്ചവർ 
സ്വർഗ്ഗത്തിലെ ഭാഷ 
പഠിക്കുന്നത് !

വെറും

താജ് മഹലിൽ
പ്രണയത്തിന്റെ പൂർണ്ണത
ദർശിക്കുന്ന അല്ലയോ ചെങ്ങാതി
നീ അറിയുന്നില്ല
അത് വെറും
ശവകുടീരമാണെന്നു !

ശവമടക്കം



സുഹൃത്തിന്റെ ശവഅടക്കിനായ്‌ പോകുന്ന അയാൾ ബസ്സ്‌ ബ്ലോക്കിൽ മണിക്കൂറുകൾ കെട്ടി കുടുങ്ങിയപ്പോൾ തീർത്തും അസ്വസ്ഥനായി.
ഒരു അത്യാവശ്യ കാര്യത്തിന് പോകുമ്പോൾ സമയം ചത്തുമലച്ചു കിടക്കുന്ന പെരുമ്പാമ്പിനെ പോലെയല്ലന്നു അയാൾക്ക്‌ തോന്നി.ഒടുവിൽ തെരുവിലങ്ങനെ സമയം തെറ്റി അയാളുടെ ശവഅടക്കയാത്ര യഥാർത്ഥ 'ശവമടക്ക' യാത്രയായി മാറി!

വൃദ്ധ സദനം

മരണം അവർക്ക് ഒരു അഭയ കേന്ദ്രമായിരുന്നു ,രക്ഷപ്പെടലായിരുന്നു.അവിടെ ഒരിക്കലും രംഗ ബോധമില്ലാത്ത കോമാളിയായ് മരണം കടന്ന് വരാറില്ല.ചില സമയങ്ങളിൽ മരണം നക്ഷത്രങ്ങളെപ്പോലെ വളരെ അകലെയാണെന്നു അയാൾക്ക്‌ തോന്നി.അയാൾ ദയനീയമായ് അമ്മയുടെ ചുമലിൽ കൈവെച്ചു കൊണ്ട്   യാചിച്ചു.
സാർ എന്റെ അമ്മക്ക് വേണ്ടി എനിക്ക് ഒരു അഡ്മിഷൻ തരുമോ?
ഡയറക്ടർ കൈ മലർത്തി നോട്ടീസ് ബോർഡിലേക്കു ചൂണ്ടി കാണിച്ചു..

'ഇനിയൊരാൾ മരിക്കുന്നത് വരെ പുതിയ അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല.
ഡയറക്ടർ
വൃദ്ധ സദനം
സ്നേഹ ഭവനം ട്രസ്റ്റ്
ഒപ്പ്.'

...... discovered by നാണപ്പൻ.

ഫെഡറിക് നിക്ഷേ (നീച്ച) മോസ്കൊ സിറ്റിയിലെ തെരുവുകളിലെ ചുമരുകളിൽ 'ദൈവം മരിച്ചു'വെന്ന്‌ പോസ്റ്റർ എഴുതി ഒട്ടിച്ചു.പക്ഷെ അത് വായിച്ചത് പ്രപഞ്ചത്തിലെ മുഴുവൻ മനുഷ്യരുമായിരുന്നു.കേഴ്‌സൺ പ്രഭു ആ ഭാഗം വീണ്ടും ഒരാവർത്തി വായിച്ചു.കൃത്യസമയത്തു ചുങ്കം പിരിവു നൽകാൻ വിമുഖത കാണിക്കുന്നവർക്കുള്ള ഭവിഷത്തു പോസ്റ്റർ രൂപത്തിൽ എഴുതി പതിപ്പിച്ചാൽ പെരുംമ്പറയും വിളംബരവും എന്ന പ്രഹസനത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഫലം ലഭിക്കുമെന്ന് സായിപ്പിന് ബോധോദയം ഉണ്ടാകുന്നു.ലോകത്തിലെ ഏറ്റവും വലിയ ആയുധം തൂലികയാണല്ലോ?ഉടനെ നാണപ്പനെ വിളിക്കുന്നു.തെരുവിലെ ഓരോ ചുമരിലും, മരത്തിലും പോസ്റ്റർ പതിച്ചു നീങ്ങവേ ഭയങ്കരമായ ഉഷ്ണം നാണപ്പനെ ക്ഷീണിപ്പിച്ചെങ്കിലും അതിനേക്കാൾ തളർത്തിയത് തന്റെ കയ്യിൽ ഒരു തുട്ട് പൈസ ഇല്ലാ എന്ന ഭീകര സത്യമാണ്.തെരുവിൽ നിന്നും വെള്ളം കുടിച്ചു വിശപ്പടക്കാൻ ശ്രമിച്ചു വീണ്ടും മുന്നോട്ടു നീങ്ങാവെ അയാളുടെ ശരീരം പണിമുടക്കൽ പ്രഖ്യാപിക്കുന്നതിന്റെ സൂചനകൾ നൽകുന്നു.
നാണപ്പന്റെ പാദങ്ങൾ പതറുകയാണ് കൈകൾ വിറക്കുകയാണ് മനസ്സ് ചിതറി തുടങ്ങിയപ്പോൾ അയാൾ മരച്ചുവട്ടിൽ ചാരിയിരുന്നു.മുന്നിൽ മൈദയും പോസ്റ്ററുകളും വിശപ്പും മാത്രം.അയാൾ എന്തോ തീരുമാനിച്ചുറച്ച പോലെ ശേഷിക്കുന്ന മൈദയും ബക്കറ്റിലേക്കിടുന്നു.കൈകൾ കൊണ്ട് ഇളക്കി മറിച്ചു കൊണ്ടിരിക്കെ അത് റബ്ബർ പോലെ ആകുന്നു.വിശപ്പ് പൂർണ്ണമായും കീഴടക്കിയ ഘട്ടത്തിൽ താൻ മരിച്ചു പോകുമെന്നു ഉറപ്പായപ്പോൾ ഇത് തന്നെ ഭക്ഷണമാക്കാം എന്ന തിരിച്ചറിവ് അത് പരത്തി വേവിക്കാം എന്ന ആശയത്തിലെത്തുന്നു.സാമാന്യത്തിലധികം പരന്നു റബ്ബർ ഷീറ്റ് പരുവത്തിലായപ്പോൾ അത് കഷ്ണിച്ചു റോളാക്കി വീണ്ടും പരത്തി ശേഷിക്കുന്ന പോസ്റ്ററുകൾ കത്തിച്ചു അത് വേവിക്കുന്നു.
അത് ഭക്ഷിച്ചു യുറീക്കാ... യുറീക്കാ...എന്ന് നിലവിളിച്ചു കൊണ്ട് നാണപ്പൻ ആ പ്രദേശം മുഴുവൻ ഓടി.വിശപ്പ് മാറിയ സന്തോഷത്തിൽ തന്റെ അമ്മയുടെ പേര് ഉച്ചത്തിൽ അയാൾ വിളിച്ചു പറഞ്ഞു
പാറൂട്ടി...പാറൂട്ടി....
യുറീക്കാ ...യുറീക്കാ....
പാറൂട്ടി... പാറൂട്ടി...പ്രപഞ്ചം മുഴുവൻ അത് അലയടിച്ചു...
പ്രിയ സുഹൃത്തുക്കളെ പിൻ കാലത്തു
പാറൂട്ടി രൂപാന്തരം സംഭവിച്ചാണ് ഇന്ന് നാം കാണുന്ന "പൊറാട്ട" ഉണ്ടായത്.
ചരിത്രത്തിൽ എവിടെയും നിങ്ങൾ നാണപ്പനെ തിരയരുത്.ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ ഇല്ലാത്തതു കൊണ്ട് നാണപ്പൻ എവിടെയും വൈറലും ആയില്ല. 1903 ലെ കേഴ്‌സൺ പ്രഭുവിന്റെ ഡയറിയിൽ ചുവപ്പും പച്ചയും നിറത്തിൽ ഇങ്ങിനെ രേഖ പ്പെടുത്തിയിരുന്നു
"പൊറാട്ട discovered by നാണപ്പൻ"
.he is from kerala India

നിറം

വെളുപ്പ് കറുപ്പിനോട് ചോദിച്ചു
വീടിനു മൂലയിലിങ്ങനെ ഒതുങ്ങി നിൽക്കാൻ നിനക്കെന്തു പറ്റി ?
കറുപ്പ് തിരിച്ചു ചോദിച്ചു
നിനക്കെന്തു പറ്റിയെന്ന് ചോദിക്കും മുൻമ്പേ തോളിൽ കൈവെച്ചു ഒരുമിച്ചു ഉത്തരം തേടി നമ്മളിറങ്ങാത്ത കാലത്തോളം ഞാനങ്ങെനെ ഉത്തരം നൽകും.
പിന്നെ വെളുപ്പ് വെളിച്ചത്തിലേക്കും
കറുപ്പ് ഇരുട്ടിലേക്കും യാത്രയായി...!

അതെ സമയം.

കാണാൻ?
വെളുത്ത പെൺകുട്ടിയാണ്
എന്നാൽ പോകാം
അയാൾ കുളിച്ചുമാറ്റി പെണ്ണുകാണാൻ പോവാൻ റെഡിയായി.
അതേ  സമയം
'മനുഷ്യന്റെ അസ്തികളോട് ചേർത്തുറപ്പിച്ചു വെച്ചിട്ടുള്ള നിറത്തോടുള്ള മനോഭാവം എന്ന് മാറുന്നുവോ അന്ന് നാമെല്ലാം മനുഷ്യജീവിയാണ് എന്ന സത്യം തിരിച്ചറിയും' എന്ന അയാളുടെ സ്റ്റാറ്റസിന് ലൈക്ക് വന്നു കൊണ്ടേയിരുന്നു....!

ഇന്നും.

വാതിലടച്ചു.
വീണ്ടും അവൾ സ്വയം ചോദിച്ചു.
ഇതുവരെ എത്രപേരുടെ മുന്നിലാണ്  താൻ അണിഞൊരുങ്ങി ചായയുമായി നിന്നത്?
അപ്പോഴും  തൊട്ടടുത്ത പേജിൽ തിളങ്ങുന്ന അക്ഷരങ്ങളതാ നൃത്തം വെക്കുന്നു ഓരോ പുരുഷനും മനസ്സിലുറപ്പിച്ച അതെ മഷി,അതെ നിറം,അതെ ഒതുക്കമുള്ള വാചകം
'വെളുത്ത സുന്ദരിയായ പെൺകുട്ടി'